2010, ജൂലൈ 15, വ്യാഴാഴ്‌ച

സന്ധ്യ


ഒരു പകലിവിടെയെരിഞ്ഞടങ്ങീടുന്നു
ഒരു സന്ധ്യപൂത്തിടുന്നു
വിങ്ങുന്ന പാദങ്ങളീവഴിത്താരയില്‍
പദമുദ്ര തീര്‍ത്തിടുമ്പോള്‍
ഇത്തിരി നേരമീ സന്ധ്യതന്‍ ചാരത്തിരിക്കട്ടെ-
ഞാനേകനായ്.
കണ്ടില്ല കണ്ടില്ല കാണാന്‍ കൊതിച്ചോരാ
നീര്‍മരുപ്പച്ചയും ഞാന്‍
കണ്ടു ഞാന്‍ വിണ്ടുകിടന്ന പാടങ്ങളും
വരളുന്ന നദിയുടെ നന്മകളും.
കേട്ടില്ല കേട്ടില്ല കേള്‍ക്കാന്‍ കൊതിച്ചൊരാ
കുയിലിന്‍െറ നാദവും ഞാന്‍.
കേട്ടു ഞാന്‍ തോക്കിന്‍െറ ഗര്‍ജ്ജനവും പിന്നെ
മുനിയുന്ന, പിടയുന്ന രോദനവും
തളരുന്നയെന്‍ മേനി തഴുകുവാന്‍ വന്നില്ല
കുളിരലതെന്നലിന്ന്
എന്നെത്തഴുകുവാന്‍ വന്നത് തപ്തമാം
വിഷലിപ്ത മാരുതനോ ?
സിന്ദൂരംവീണിരുണ്ടുപോം വഴികളില്‍
കത്തുന്ന കല്‍വിളക്കില്‍
സ്നേഹമൊഴിച്ചൊരു തിരി നീട്ടുവാനായെന്‍
കൈകള്‍ തരിച്ചു നില്‍ക്കേ
ഒരുമതന്‍ ഇരുകല്ലുക്കൂട്ടിയുരച്ചൊരു
അഗ്നിസ്ഫുലിംഗമാകാന്‍
വന്നില്ലയിതുവഴി ആരുമേയീവന
ഏകാന്തശാന്തഭൂവില്‍.

2010, ജൂലൈ 5, തിങ്കളാഴ്‌ച

പന്തിന്‍െറ നിസ്സഹായത


ദക്ഷിണാഫ്രിക്കയില്‍ ലോകപന്തുരുളുന്നു.
മൈതാനത്തില്‍ മുഴങ്ങുന്ന വവുസലയുടെ ശബ്ദം
ഗാലറിയില്‍ ആനന്ദനടനങ്ങള്‍.
മൈതാനത്ത്
ആക്രമണങ്ങളും,പ്രത്യാക്രമണങ്ങളും
പ്രതിരോധങ്ങളും,പിഴവുകളും
ഫൌളുകളും,വര്‍ണ്ണകാര്‍ഡുകളും.
മൈതാനം നിറഞ്ഞുകളിക്കുന്ന ലോകങ്ങള്‍.
ടിക്കറ്റുകളും,പരസ്യങ്ങളും,വാതുവെയ്പുകളും
പണക്കൊയ്ത്തിനിറങ്ങുന്ന കളികള്‍
കളികഴിയുമ്പോള്‍ ശൂന്യമാകുന്ന മൈതാനം
വൃത്തിയാക്കുന്ന തൊഴിലാളികളുടെ പ്രതിഷേധം.
ചൂഷണത്തിനെതിരെ മുദ്രാവാക്യങ്ങള്‍
ലാത്തിച്ചാര്‍ജ്ജുകളും അറസ്റ്റുകളും
എല്ലാം വാരിക്കൂട്ടികൊണ്ടുപോകുന്നവര്‍ക്കുമുന്‍പില്‍
നിസ്സഹായതയോടെ നോക്കിനില്‍ക്കുന്ന കറുത്തമണ്ണ്.
പത്രത്താളുകളില്‍ക്കണ്ട പശ്ചിമാഫ്രിക്കയുടെ മുഖം
വിശപ്പുകൊണ്ട് മരിക്കാറായ കുഞ്ഞിനെ
വേദനവിങ്ങുന്ന മിഴിയോടെ നോക്കുന്ന
അസ്തിക്കൂടം പോലെ ഒരമ്മ.
വിശപ്പടക്കാന്‍ ഉറുമ്പുകള്‍ ശേഖരിച്ച അരിപോലും
അപഹരിക്കുന്ന മനുഷ്യര്‍.....
കാലികള്‍ ആര്‍ത്തിയോടെ കാര്‍ന്നുതിന്നുന്ന ഇലകള്‍
അരിഞ്ഞെടുത്ത് വിശപ്പടക്കുന്ന മറ്റുചിലര്‍.
എല്ലും തോലുമായ കാലികളെ
അവശേഷിക്കുന്ന മാംസത്തിനായി കശാപ്പുചെയ്യുന്നവര്‍
വികസിതരാഷ്ട്രങ്ങളുടെ സഹായപ്പട്ടികയില്‍
എന്തുകൊണ്ടോ ഇടം നഷ്ടപ്പെട്ട ഹതഭാഗ്യര്‍.
മത്സരിക്കുന്ന രണ്ടു ടീമുകള്‍ക്കിടയിലെ
പന്തിന്‍െറ നിസ്സഹായത ആരറിയാന്‍ ?...