2020 ഡിസംബർ 29, ചൊവ്വാഴ്ച

 


കിളിയൊച്ചകൾ

00000000000000

ഒറ്റക്കിരുന്നു കരയും കിളികളെ

ഇറ്റുവീഴാത്ത കണ്ണീർക്കണങ്ങളെ

മായുന്നുവോ ദൂരെ മായികക്കാഴ്ചകൾ

കാണുന്നുവോ മുന്നിൽ മോഹമരീചിക

 

ബന്ധവും സ്വന്തവും ഒന്നുമില്ലാത്തൊരാ

ബന്ധന ജീവിത കാരാഗ്രഹങ്ങളിൽ

ഇത്തിരി സ്നേഹം കൊതിച്ചു പറക്കുന്നു

ഇയ്യാംപാറ്റയാകുന്ന ജീവിതം

അഗ്നിയിൽ ചിറകുകൾ കത്തിയെരിഞ്ഞിട്ടും

എന്നിട്ടുമെന്തിനോ തേടുന്നു  ജ്വാലകൾ

 

കിട്ടാത്ത സ്നേഹവും കാണാത്ത സ്വപ്നവും

ഒറ്റുകാരുടെ വലയിൽ കുരുങ്ങുന്നു

വേട െൻറ വലയിലകപ്പെട്ട കിളിയായി

മോചനം കാത്തുകഴിയുന്ന നാളുകൾ

മുറുകുന്ന വലകളും ഇറുകുന്ന കെണികളും

നിർദ്ദയലോകത്തിൻ കാനന നീതികൾ

കാലപെരുമ്പാമ്പിഴയും വഴികളിൽ

കൂരിരുൾമൂടിയ ഗുഹാന്തരങ്ങളിൽ

ഇത്തിരി വെട്ടം കൊളുത്തുക നന്മയാൽ

ഒത്തിരി വേഗം പുലരട്ടെ പുലരികൾ

 

കൃസ്തുമസ് രാത്രിയിൽ

 


കൃസ്തുമസ് രാത്രിയിൽ

00000000000000000000000

നഗരവീഥികളുറങ്ങുന്ന രാവിൽ

പഥികനായ് ഞാൻ പതിയെ നടക്കേ

മൂടിപ്പുതച്ചുറങ്ങുന്നു മക്കൾ

തെരുവിെൻറയോരത്ത് എല്ലാം മറന്ന്

കേട്ടുവോ ഞാനൊരു രോദനം കാതാൽ

അല്ല, അതൊരു കുഞ്ഞിൻ കരച്ചിൽ

മുലകുടിമാറാത്ത പിഞ്ചിളംപൈതൽ

കിടക്കുന്നു കുപ്പക്കൂനക്കരികിൽ

വെള്ളത്തുണിയിൽ പൊതിഞ്ഞൊരു ജീവൻ

കൈകാലടിച്ച് കരയുന്നു തനിയെ

അരികിലായ് നില്പുണ്ട് തെരുവിലെ നായ്ക്കൾ

പിഞ്ചുകുരുന്നിനു കാവലായ് ചുറ്റും

മണം പിടിച്ച് നോക്കി നില്ക്കുന്നു

കാണാത്ത കാഴ്ചകൾ കാണുന്നപോലെ

ഓടിയടത്തു വാരിയെടുക്കേ

ഇളം ചൂടു മാറിൽ പടരുന്നു മെല്ലെ

കൊച്ചിളം ചുണ്ടുകൾ പിളരുന്നു തനിയെ

പാലിനായ് നാവ് വരളുകയാവാം

ആശുപത്രിയിലേക്കോടുന്നു ഞാനും

ആമ്പുലൻസിനായ് കാത്തുനില്ക്കാതെ

ഉറക്കച്ചടവോടെ വാതിൽ തുറന്നു

പാറാവുകാരൻ പരിഭവത്തോടെ

കുഞ്ഞിനെ നഴ്സിനു കൈമാറും നേരം

അമ്മയെവിടെന്ന് ചോദ്യമെറിഞ്ഞു

ഞാനാണമ്മ ഞാനാണച്ഛനും

കൃസ്തുമസ് രാത്രിയുടെ സമ്മാനമാണിവൻ

കേട്ടു പകച്ചു നില്ക്കുന്നു നഴ്സും

എന്തുചെയ്യേണ്ടന്നറിയാതെ ഞാനും

കണ്ണു തുളുമ്പുന്നു മാലാഖപ്പെണ്ണിെൻറ

നെഞ്ചോടു ചേർത്തുകൊണ്ടോടുന്നു പിന്നെ

പാവം നഴ്സമ്മ നൊന്തു പ്രസവിച്ച

അഞ്ചുമക്കളും മരിച്ചെന്ന കാര്യം

മെല്ലെയെൻ കാതിലോതുന്നുണ്ടാരോ

കണ്ണു നിറയുന്നു കാഴ്ച മങ്ങുന്നെെൻറ

സന്തോഷമെന്നിൽ നിറയുന്നനേകം

എത്തേണ്ടകൈയ്യിൽ എത്തിച്ചതോർത്ത്

ഇറങ്ങു ഞാനാ കൃസ്തുമസ് രാവിൽ

ആകാശമാകെ ചിരിച്ചു നില്കുന്നു

വെണ്ണിലാചന്ദ്രിക സ്നേഹം കൊളുത്തി

2020 നവംബർ 19, വ്യാഴാഴ്‌ച

ചുമർച്ചിത്രങ്ങൾ


 കണ്ടു ഞാൻ നിന്നെ ചുമർച്ചിത്രഭംഗിയിൽ

കണ്ണാ നിൻ വർണ്ണവിലസിത  ഭാവങ്ങൾ

കേട്ടില്ല നിൻ പുല്ലാങ്കുഴൽ നാദസ്വരാമൃതം

മുഴങ്ങുന്ന മണിയിലൊളിക്കുന്നുവോ സ്വരം

ഗൂരുവായൂരമ്പലമതിലിൽ കിടക്കുമ്പോൾ

തേടുന്നതെന്തു നീ നാദമോ  വർണ്ണമോ

( കടപ്പാട് -ഗുരുവായൂരിലെ ചുമർച്ചിത്രങ്ങൾ)

2020 ഒക്‌ടോബർ 22, വ്യാഴാഴ്‌ച

പരാജിതൻെറ ജാതകം

 

തലകുമ്പിട്ട്

മൌനിയായി

ഇരിക്കയാണവൻ

നഷ്ടജാതകം തേടി

വന്നതാണവനെൻ മുന്നിൽ

ആരോ പറഞ്ഞുവിട്ട

ദൂതനെപ്പോലെ

ഭാവിയറിയാൻ

കാത്തിരിക്കയാണവൻ

പന്ത്രണ്ട് കളങ്ങളിൽ

ഒമ്പതു ഗ്രഹങ്ങളിൽ

നിറയുമോ ഒരു ജന്മത്തിൻ

ജീവിത സമസ്യകൾ

ജനിച്ചതു ഗ്രാമത്തിൽ

പഠിച്ചതു നഗരത്തിൽ

കമ്മവഴികൾ വിദേശത്ത്

നന്മവഴികൾ സ്വദേശത്തും

മിത്രങ്ങൾ കുബുദ്ധികൾ

വിശ്വാസവഞ്ചന കാട്ടി

കരാഗ്രഹവാസം നേടി

തിരച്ചെത്തി ഹതാശനായ്

പണമില്ല പദവിയും

പരാവാരങ്ങളില്ല

സ്നേഹിക്കാൻ

പിണങ്ങുവാൻ

ഹൃദയ ബന്ധങ്ങളില്ല

രോഗങ്ങളുടെ പെരുമഴ

തോരാത്ത മഹാമാരി

വീണുപോയ് വിഷണ്ണനായ്

ആതുരാലയ   ശയ്യയിൽ

മരണം മണക്കുന്നു

അസ്തമയമടുക്കുന്നു

എന്തു ചൊല്ലൂവാനീ 

പരാജിതൻെറ ഭാവികൾ


2020 മേയ് 2, ശനിയാഴ്‌ച

ഏകാന്തത

  
വിജന തീരത്തു കണ്ടു ഞാൻ
ഏതാന്ത നിമിഷ നദീതട സ്വപ്നം
കരളുപാതി പകുക്കുവാനാകാതെ
കരയുകയാണേതോ പ്രണയം
ചിറകടിച്ചുപ്പറക്കുവാനാശിച്ചു
വീണുപോകുന്ന കിനാക്കൾ
ഇനിയുറക്കെക്കരയണമെന്നാർത്തു
വിങ്ങി നില്കുന്ന കാർമേഘം
തഴുകിയുണർത്തുമവാൻ വരവുണ്ടു
മാനത്ത് പാറി നടക്കുന്ന തെന്നൽ
മഴ നനയുവാൻ കാത്തിരിക്കുന്നു ഞാൻ
വരിക സ്നേഹമേ വരിക





2020 ഫെബ്രുവരി 4, ചൊവ്വാഴ്ച

ചെമ്പരത്തി പറഞ്ഞത്

                                                    കാറ്റിൻെറ കയ്യിൽ  ആടുവാൻ വയ്യെനി
                                                    കനവിൻെറ  വഴിയെ നടക്കാനുമാകില്ല
                                                   കാടുകത്തുന്നു കണ്ടുവോ കണ്ണടക്കാതെ നീയാ
                                                   രോദനം കേട്ടുവോ  കാതുപൊത്തീടാതെ
                                                   ജീവനും കൊണ്ടോടുന്നു ജീവികൾ
                                                   ഓടുവാനാകാതെ നില്ക്കുന്നു ഞങ്ങളീ
                                                 ഭൂമിയുടെ നെഞ്ചകം കത്തിയെരിയുംവരെ