കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2020 ഫെബ്രുവരി 4, ചൊവ്വാഴ്ച

ചെമ്പരത്തി പറഞ്ഞത്

                                                    കാറ്റിൻെറ കയ്യിൽ  ആടുവാൻ വയ്യെനി
                                                    കനവിൻെറ  വഴിയെ നടക്കാനുമാകില്ല
                                                   കാടുകത്തുന്നു കണ്ടുവോ കണ്ണടക്കാതെ നീയാ
                                                   രോദനം കേട്ടുവോ  കാതുപൊത്തീടാതെ
                                                   ജീവനും കൊണ്ടോടുന്നു ജീവികൾ
                                                   ഓടുവാനാകാതെ നില്ക്കുന്നു ഞങ്ങളീ
                                                 ഭൂമിയുടെ നെഞ്ചകം കത്തിയെരിയുംവരെ


2019 ഓഗസ്റ്റ് 7, ബുധനാഴ്‌ച

മഴയും മരവും

മരച്ചില്ലകളിൽ
ഇലതുമ്പുകളിൽ
മഴയുടെ വിരലുകൾ
ജലകണമായ്
മൃദുരവമായ്
മഴയുടെ കാലുകൾ
പാടുന്ന പകലുകൾ
കരയുന്ന രാത്രികൾ
നൃത്തമാടുന്ന  നിഴലുകൾ



2019 മേയ് 24, വെള്ളിയാഴ്‌ച

ദൈവം

മുല്ലപ്പൂ സുഗന്ധം തിരയുന്ന പോലെ
അഗ്നി താപം തേടുന്നപോലെ
ജലം ആർദ്രത മോഹിക്കുന്ന പോലെ
അമ്പലങ്ങളിലും പള്ളികളിലും
ദൈവത്തെ  തേടിയലയുന്നൂ മനുഷ്യർ
ഒരു  നിമിഷം
കണ്ണടച്ച്
കാതടച്ച്
ഉള്ളിലേക്ക്
ആഴങ്ങളിലേക്ക്
ഇറങ്ങിപോയാൽ
അവരറിയും
അവർ തേടുന്ന  ദൈവം
അവരുടെ ഉള്ളിലാണെന്ന സത്യം






2010 സെപ്റ്റംബർ 4, ശനിയാഴ്‌ച

നാലാമന്‍

കള്ളകര്‍ക്കിടകത്തിന്‍െറ
നനഞ്ഞിരുണ്ട നിഴല്‍.
എറാലില്‍ നിന്നിറ്റുന്ന കണ്ണുനീര്‍
മഴമഞ്ഞു പുതച്ച പച്ചപ്പുകള്‍.
തവളകളുടെ വിലാപസ്വരങ്ങള്‍.
തണുത്ത കാറ്റിന്‍െറ മരവിച്ച ആലിംഗനം.
മുളങ്കാടുകളുടെ സംഹാരനൃത്തങ്ങള്‍.
പുഴയില്‍ പുളയുന്ന വേദനകള്‍.
ഒരു മുറിയില്‍ മൗനം മൂടി മൂന്നുപേര്‍.
നാലാമനെവിടെ ?
ജീവിതത്തെക്കാളേറെ സ്വപ്നങ്ങളെ സ്നേഹിച്ചവന്‍.
കവിതകളും വര്‍ണ്ണങ്ങളും നെഞ്ചിലേറ്റിയവന്‍.
വിപ്ലവവും പ്രണയവും പങ്കുവെച്ചവന്‍.
ദുരിതങ്ങളുടെ തീരാച്ചുമടുമായി
കര്‍മബന്ധങ്ങളെ ചവിട്ടിമെതിച്ച്
പെരുമഴയിലേക്കിറങ്ങിപ്പോയവന്‍..
ചോരയിലും മഴയിലും നനഞ്ഞ റയില്‍പ്പാളം.
സമാന്തരങ്ങളുടെ വിദൂരായഥാര്‍ത്ഥസന്ധികള്‍.
ചിതറിയ പുസ്തകങ്ങളില്‍ വീണ മജ്ജയും മാംസവും.
ഒരു പൊതിച്ചോറിന്‍െറ തീരാത്ത അവശിഷ്ടം.
അക്ഷമയോടെ കാത്തിരിക്കുന്ന കാക്കകള്‍.
മഴയില്‍ കുതിര്‍ന്നു വീഴാറായ
പുല്ലുമേഞ്ഞ മണ്‍കുടില്‍.
മണ്ണെണ്ണ വിളക്കിന്‍െറ അരണ്ട നാളങ്ങള്‍.
മുറ്റത്തെ ചാണകം മെഴുകിയ ഇത്തിരി മണ്ണില്‍
കോടി പുതച്ചുറങ്ങുന്നവന്‍..
അടക്കിപ്പിടിച്ച വിലാപങ്ങള്‍.
ഭ്രാന്തമായി ഉഴറുന്ന കാറ്റ്.
ഇരുണ്ട ആകാശം പൊട്ടിയൊലിക്കുമ്പോള്‍
തണുക്കാതെ മണ്ണിലുറങ്ങുന്നവന്‍.
കര്‍ക്കിടകവാവിലെ കറുത്തചന്ദ്രന്‍.
ഒഴുകുന്ന പുഴയരികില്‍ മൂന്നുപേര്‍.
ഒരിലച്ചീന്തില്‍ രണ്ടുമണിയരിയും.
ഒരു റോസാപൂവും.
ഒരു പുസ്തകവും.
ഇനിയുമൊരു ജന്മമുണ്ടെങ്കില്‍
കാണാമെന്ന കരാറില്‍ യാത്രപിരിയുമ്പോള്‍
തുളുമ്പാത്ത കണ്ണുനീരിന്‍െറ ഒടുങ്ങാത്ത കടച്ചില്‍.

2010 ജൂലൈ 15, വ്യാഴാഴ്‌ച

സന്ധ്യ


ഒരു പകലിവിടെയെരിഞ്ഞടങ്ങീടുന്നു
ഒരു സന്ധ്യപൂത്തിടുന്നു
വിങ്ങുന്ന പാദങ്ങളീവഴിത്താരയില്‍
പദമുദ്ര തീര്‍ത്തിടുമ്പോള്‍
ഇത്തിരി നേരമീ സന്ധ്യതന്‍ ചാരത്തിരിക്കട്ടെ-
ഞാനേകനായ്.
കണ്ടില്ല കണ്ടില്ല കാണാന്‍ കൊതിച്ചോരാ
നീര്‍മരുപ്പച്ചയും ഞാന്‍
കണ്ടു ഞാന്‍ വിണ്ടുകിടന്ന പാടങ്ങളും
വരളുന്ന നദിയുടെ നന്മകളും.
കേട്ടില്ല കേട്ടില്ല കേള്‍ക്കാന്‍ കൊതിച്ചൊരാ
കുയിലിന്‍െറ നാദവും ഞാന്‍.
കേട്ടു ഞാന്‍ തോക്കിന്‍െറ ഗര്‍ജ്ജനവും പിന്നെ
മുനിയുന്ന, പിടയുന്ന രോദനവും
തളരുന്നയെന്‍ മേനി തഴുകുവാന്‍ വന്നില്ല
കുളിരലതെന്നലിന്ന്
എന്നെത്തഴുകുവാന്‍ വന്നത് തപ്തമാം
വിഷലിപ്ത മാരുതനോ ?
സിന്ദൂരംവീണിരുണ്ടുപോം വഴികളില്‍
കത്തുന്ന കല്‍വിളക്കില്‍
സ്നേഹമൊഴിച്ചൊരു തിരി നീട്ടുവാനായെന്‍
കൈകള്‍ തരിച്ചു നില്‍ക്കേ
ഒരുമതന്‍ ഇരുകല്ലുക്കൂട്ടിയുരച്ചൊരു
അഗ്നിസ്ഫുലിംഗമാകാന്‍
വന്നില്ലയിതുവഴി ആരുമേയീവന
ഏകാന്തശാന്തഭൂവില്‍.

2010 ജൂലൈ 5, തിങ്കളാഴ്‌ച

പന്തിന്‍െറ നിസ്സഹായത


ദക്ഷിണാഫ്രിക്കയില്‍ ലോകപന്തുരുളുന്നു.
മൈതാനത്തില്‍ മുഴങ്ങുന്ന വവുസലയുടെ ശബ്ദം
ഗാലറിയില്‍ ആനന്ദനടനങ്ങള്‍.
മൈതാനത്ത്
ആക്രമണങ്ങളും,പ്രത്യാക്രമണങ്ങളും
പ്രതിരോധങ്ങളും,പിഴവുകളും
ഫൌളുകളും,വര്‍ണ്ണകാര്‍ഡുകളും.
മൈതാനം നിറഞ്ഞുകളിക്കുന്ന ലോകങ്ങള്‍.
ടിക്കറ്റുകളും,പരസ്യങ്ങളും,വാതുവെയ്പുകളും
പണക്കൊയ്ത്തിനിറങ്ങുന്ന കളികള്‍
കളികഴിയുമ്പോള്‍ ശൂന്യമാകുന്ന മൈതാനം
വൃത്തിയാക്കുന്ന തൊഴിലാളികളുടെ പ്രതിഷേധം.
ചൂഷണത്തിനെതിരെ മുദ്രാവാക്യങ്ങള്‍
ലാത്തിച്ചാര്‍ജ്ജുകളും അറസ്റ്റുകളും
എല്ലാം വാരിക്കൂട്ടികൊണ്ടുപോകുന്നവര്‍ക്കുമുന്‍പില്‍
നിസ്സഹായതയോടെ നോക്കിനില്‍ക്കുന്ന കറുത്തമണ്ണ്.
പത്രത്താളുകളില്‍ക്കണ്ട പശ്ചിമാഫ്രിക്കയുടെ മുഖം
വിശപ്പുകൊണ്ട് മരിക്കാറായ കുഞ്ഞിനെ
വേദനവിങ്ങുന്ന മിഴിയോടെ നോക്കുന്ന
അസ്തിക്കൂടം പോലെ ഒരമ്മ.
വിശപ്പടക്കാന്‍ ഉറുമ്പുകള്‍ ശേഖരിച്ച അരിപോലും
അപഹരിക്കുന്ന മനുഷ്യര്‍.....
കാലികള്‍ ആര്‍ത്തിയോടെ കാര്‍ന്നുതിന്നുന്ന ഇലകള്‍
അരിഞ്ഞെടുത്ത് വിശപ്പടക്കുന്ന മറ്റുചിലര്‍.
എല്ലും തോലുമായ കാലികളെ
അവശേഷിക്കുന്ന മാംസത്തിനായി കശാപ്പുചെയ്യുന്നവര്‍
വികസിതരാഷ്ട്രങ്ങളുടെ സഹായപ്പട്ടികയില്‍
എന്തുകൊണ്ടോ ഇടം നഷ്ടപ്പെട്ട ഹതഭാഗ്യര്‍.
മത്സരിക്കുന്ന രണ്ടു ടീമുകള്‍ക്കിടയിലെ
പന്തിന്‍െറ നിസ്സഹായത ആരറിയാന്‍ ?...

2010 ജൂൺ 7, തിങ്കളാഴ്‌ച

പുസ്തകം



കെട്ടുപൊട്ടിച്ചിതറിപ്പോയ
താളുകളുടെ നിസ്സഹായതയിലാണെന്‍െറ
ജീവിതപുസ്തകം.
താളുകള്‍ പെറുക്കിക്കൂട്ടാന്‍
ശ്രമിക്കയാണു ഞാന്‍.
തലങ്ങും വിലങ്ങും
കിടന്നും പാറിയും
മുഷിഞ്ഞും കീറിയും
മങ്ങിയും തെളിഞ്ഞും
കാണപ്പെടുന്ന താളുകള്‍.
അടുക്കിവെക്കുന്തോറും
കുതറിതെറിക്കുന്ന താളുകള്‍.
അതിനിടയില്‍
കാത്തു നില്ക്കാത്ത ബസ്സുകളും
കൂകിവിളിച്ചോടിപ്പോയ തീവണ്ടികളും
എനിക്കുവേണ്ടി കാത്തു നില്ക്കാത്ത നിമിഷങ്ങളും.
ആദ്യമാദ്യം
പരിഭ്രമത്തോടെ
അമ്പരപ്പോടെ
ഞാന്‍ താളുകള്‍ വാരിക്കൂട്ടി.
പിന്നീട് ചലനവേഗം കുറഞ്ഞു.
നിമിഷ നദിയുടെ കുത്തൊഴുക്കില്‍
എന്‍െറ കാലിടറി.
കാലഘടികാരത്തിന്‍െറ സൂചിയില്‍
കാലുമുട്ടി മുറിഞ്ഞു.
എന്നിട്ടും
ഒരിക്കലും ഒതുക്കിത്തീരാത്ത,
തുന്നിച്ചേര്‍ക്കപ്പെടാത്ത താളുകള്‍
എനിക്കു മുന്നില്‍ വിളറിവെളുത്തുകിടന്നു.

2010 ഏപ്രിൽ 1, വ്യാഴാഴ്‌ച

ബലിയിലേക്കുള്ള വഴിയില്‍


രിവരിയായ്
നിരനിരയായ്
പോകുകയായ് ബലിമൃഗങ്ങള്‍
ചാട്ടവാറുകള്‍ പുളയുന്നു
ചാട്ടുളിപോല്‍ പായുന്നു
കിനിയുന്നോ നിണമായി
നിന്‍ വേദന ബലിമൃഗമേ
നിന്‍ കരളിന്‍ കദനജലം
കാണുവാനായാരുണ്ട് ?
ബലിമൃഗമേ...ബലിമൃഗമേ..
മാപ്പുണ്ടോ ബലിമൃഗമേ..
പാടത്തും വഴികളിലും
വണ്ടികളും നുകവുമായി
ജീവിതമായ് നീയുരുകി
ഒടുവിലിതാ മരണമണി
ഇന്നു രാത്രി കാളരാത്രി
വേദനയായ്ത്തീര്‍ന്ന രാത്രി
ഇന്നിരുട്ടി വെളുക്കുമ്പോള്‍
നീ കാണും അറവുശാല
രക്തമണം നീയറിയും
നിന്‍ കണ്ണില്‍ ഭയം നിറയും
പിറകിലേറ്റ അടിയുമായി
പ്രാണനുമായ് നീയോടും
ചോകയൊഴുകും തറയിലയ്യോ
കാല്‍വഴുതി നീ വീഴും
പാഞ്ഞടക്കും കൂടംപോല്‍
മരണമാകും നിന്‍ കാലന്‍
നിന്‍ നെറുകയിലടിവീഴും
കണ്ണുകുട്ടി നീ പിടയും
നിന്‍ കഴുത്തിലാഴുന്നു
ക്രൂരതന്‍ വാള്‍ത്തലകള്‍
കഴുത്തറ്റു നീ പിടയും
നിന്‍ ചോര വാര്‍ന്നൊഴുകും
നിന്‍ കാലില്‍ കെട്ടിയാട്ടും
തൊലി കീറും മാനവന്മാര്‍
നിന്‍ മാംസം മുറിക്കുമ്പോള്‍
വില പേശിയവര്‍വില്‍ക്കും
നിന്‍ മാംസം കൊണ്ടത്രേ
നാളെയവര്‍ക്കത്താഴം
ബലിമൃഗമേ....ബലിമൃഗമേ
മെഴുതിരിയാം ബലിമൃഗമേ
ബലിമൃഗമേ....ബലിമൃഗമേ
നീ ത്യാഗി ബലിമൃഗമേ

2010 ഫെബ്രുവരി 28, ഞായറാഴ്‌ച

പാചകമൊഴിഞ്ഞു പോയ അടുക്കളകള്‍


തീപ്പുകയാത്ത അടുപ്പുകളുമായി
ഉടയവരുപേക്ഷിച്ചു പോയ അടുക്കളകള്‍
ഇല്ലനക്കരി പൊട്ടിയടരുന്ന
ഇരുള്‍മൂടിയ പാതിയമ്പുറങ്ങള്‍
ഗതകാല സ്മരണയിലെവിടെയോ
ഒരു നാലുകാതന്‍ ചരക്കിന്‍െറ ശബ്ദം
പുളി വിറകിന്‍െറ സ്നേഹതീഷ്ണത
അടുക്കള തുടിയുടെ ആര്‍ദ്രതാളം
കാറ്റില്‍ പടരുന്ന രുചിയുടെ ഗന്ധങ്ങള്‍
ഒരു അടുക്കള പാചകം സ്വപ്നം കാണുന്നു.

2010 ജനുവരി 23, ശനിയാഴ്‌ച

പുതുവര്‍ഷക്കിനാവു്



പുതുവത്സരത്തിലെ പുലരി
പത്രത്താളുകള്‍ വിളറിവെളുത്തു കിടന്നു.
തിളങ്ങാത്ത മഞ്ഞുതുള്ളികള്‍
തെളിയാത്ത വെയില്‍ കാത്തു കിടന്നു.
മനസ്സു് ശൂന്യമായിരുന്നു
ഇതളുകള്‍ നഷ്ടപ്പെട്ട പൂവുകള്‍
ഇലകള്‍ നഷ്ടപ്പെട്ട മരങ്ങള്‍
ഈണം നഷ്ടപ്പെട്ട പാട്ടുകള്‍
ഇന്നലകളെ നഷ്ടപ്പെട്ട ഇന്നുകള്‍
ഹൃദയം നിശ്ചലമായിരുന്നു
അലയിളകാത്ത കടല്‍പ്പോലെ
മേഘങ്ങളില്ലാത്ത ആകാശം പോല
ശബ്ദങ്ങളില്ലാത്ത സംഗീതം പോലെ
നിശ്ശബ്ദം.....നിസ്സഹായം
പെട്ടെന്നു് കോളിങ്ങ്ബല്‍ മുഴങ്ങി
ഒരു റോസാപ്പൂവുമായി ഒരു കുഞ്ഞ്
ഹാപ്പീ ന്യൂഇയര്‍ അങ്കിള്‍.........
ഒരു വസന്തം റോസാപ്പുവുമായി കടന്നു വരുന്നു
.

2009 ഡിസംബർ 19, ശനിയാഴ്‌ച

കര്‍ഷകന്‍െറ കണ്ണുനീര്‍


വെണ്ടക്ക വേണോ നാട്ടാരേ
കണ്ണിരുകൊണ്ട് നനച്ചതാണേ
വഴുതനയുണ്ടേ നാട്ടാരേ
സ്വപ്നങ്ങള്‍ വളമിട്ട് നട്ടതാണേ
കുമ്പളമുണ്ടേ നാട്ടാരേ
കുമ്പിളില്‍ കഞ്ഞികുടിക്കണ്ടേ
കൈപ്പക്ക വേണോ നാട്ടാരേ
കയ്ക്കുന്ന ജീവിതപ്പന്തലിലെ
പടവലമുണ്ടേ നാട്ടാരേ
പാടുപെട്ട് വളര്‍ത്തിയത്
ചീരയുണ്ടേ നാട്ടാരേ
ചിതലെടുക്കാറായ് വീടെല്ലാം
കൊടമ്പുളി വേണ്ടേ നാട്ടാരേ
കെട്ടിക്കാന്‍ നാലാള് വീട്ടിലുണ്ടേ
ചേന വേണോ നാട്ടാരേ
കടക്കാരിന്നു വരുന്നുണ്ടേ
നട്ടുനനയ്ക്കാന്‍ സഹായമുണ്ടേ
വിത്തും വളവും വെറുതെയുണ്ടേ
കായ വിളഞ്ഞ് പഴുത്തിട്ടും
വാങ്ങിക്കാനാരാരും വന്നതില്ല
കടകളില്‍ പോയി കാത്തു നിന്നു
കടക്കാരാണേല്‍ കണ്ടതില്ല
കെഞ്ചിക്കരഞ്ഞു പറഞ്ഞപ്പോള്‍
പാതിവിലപോലും തന്നതില്ല
ഞങ്ങള്‍ വിയര്‍പ്പാല്‍ വിളയിച്ചത്
പത്തിരട്ടിക്ക് വില്‍ക്കുമവര്‍
ഞങ്ങ ചോദിച്ചാല്‍ വിലതരില്ല
വേണേങ്കിത്തന്നട്ട് പോകാന്‍ മൊഴി
ആരോടു ചൊല്ലേണ്ടു നാട്ടാരേ
ആരുണ്ടു ഞങ്ങളെ രക്ഷിക്കാന്‍
പുകയാത്തടുപ്പും എരിയുന്ന വയറുമായ്
എത്രനാളിങ്ങനെ നാട്ടാരേ
വെണ്ടക്ക വേണോ നാട്ടാരേ............

ബന്ധനം



എരിയുന്നൂ വേനല്‍ വീണ്ടും

കരിയുന്നു തളിരുകള്‍

പൊരിയുന്നു മലര്‍ പോലെ

സ്വപ്നങ്ങള്‍ വറചട്ടിയില്‍

വേനലിനെക്കുറിച്ച് പാടുന്നകൂട്ടുകാരന്‍ നിശബ്ദനാകുന്നു

ഇരുട്ടില്‍ ഘടികാരത്തിന്‍െറ മിടിപ്പുമാത്രം

ദൂരെയാരോ മദ്യപിച്ച് കൂകിവിളിക്കുന്നു

നട്ടപാതിരക്കൊരു കോഴികൂകുന്നു

വരണ്ടൊരീയാകാശത്ത്

തെളിയാത്ത വിളക്കുമായ്

കാത്തിരിക്കുന്നതാരേ നീ

വിടപറഞ്ഞ കിനാക്കളെ

ജീവരക്തധമനി മുറിച്ചകൂട്ടുകാരന്‍

ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ കത്തിച്ച അയല്‍ക്കാരന്‍

ചിലങ്കയുപേക്ഷിച്ച നര്‍ത്തകി

ക്യാന്‍വാസില്‍ രക്തം കണ്ട് ഭയന്ന ചിത്രകാരന്‍

എവിടെയാണഭയമെവിടെയാണാശ്രയം

എവിടെയാണാകാണാക്കിനാവുകള്‍

എവിടെയെവിടെയെന്‍ പൂമരം

പത്രങ്ങളില്‍ ദുരന്തവാര്‍ത്തകള്‍ നിറഞ്ഞൊഴുകുന്നു

ടീവിചാനലുകള്‍ ദുരന്തം കാണിക്കാന്‍ മത്സരിക്കുന്നു

ഒഴുകാത്ത ജലം പോലെ തണുത്തുപോയ മനസ്സുകള്‍

വെള്ളത്തില്‍ ഒഴുകാനാകാതെ ഒരു ജഢം പൊങ്ങിക്കിടക്കുന്നു

കാതുകളടക്ക നീ കണ്ണുമടച്ചേക്കുക

വായ മൂടിക്കെട്ടി മൂകതയിലലിയുക

കൈകള്‍ക്കു ചലനം വേണ്ട

കാലുകള്‍ നടക്കേണ്ട

ബന്ധനം സുഖം പാരില്‍

മനസ്സുമടച്ചേക്കുക

2009 ഡിസംബർ 15, ചൊവ്വാഴ്ച

വിശക്കുന്ന കുഞ്ഞിനോടുള്ള ഉപദേശങ്ങള്‍



വിശക്കുന്ന കുഞ്ഞേ
കരയല്ലെ കണ്ണേ
വിഷക്കായതിന്നു
മരിച്ചുനിന്നമ്മ
വരുന്നുണ്ട് പിന്‍പെ
സഹായഹസ്തങ്ങള്‍
കൂപ്പുകൈ കാണിച്ച്
കണ്ണീരുവീഴ്ത്തി
വെറുംവാക്കുചൊല്ലി
പിരിയുന്നു പിന്നെ
നിന്നെയെടുക്കാന്‍
കരങ്ങളില്ലല്ലോ
നിന്നെ പുലര്‍ത്താന്‍
അച്ഛനില്ലല്ലോ
നിന്‍പേരുചേര്‍ക്കാന്‍
മടിച്ചുനിന്നമ്മ
പള്ളികൂടത്തിനു
മുന്‍പിലിരിക്കേ
അച്ഛന്‍െറ കോളം
ഒഴിച്ചിട്ടുനിന്നെ
ചേര്‍ക്കുവാനാകാതെ
കുമ്പിട്ടു നിന്നു
നിനക്കുണ്ടു അച്ഛന്‍
വിതുമ്പാതേ കുഞ്ഞേ
ലോകപിതാവു്
നിന്നച്ഛന്‍ പൊന്നേ
അച്ഛനില്ലാതെ
ജനിക്കില്ലയാരും
അമ്മയില്ലാതെ
പ്രസവമില്ലല്ലോ
ടെസ്ററൂ്ബുകള്‍ ഇന്ന്
ഗര്‍ഭം ധരിക്കുന്നു
ഭ്രൂണത്തെ പേറാന്‍
വാടക അമ്മമാര്‍
അച്ഛനെ വേണ്ട
മക്കള്‍ മതിയെന്ന്
അമ്മ പറയുന്ന
കാലം എന്‍പൊന്നേ
ഏതോ മഹാന്‍െറ
മകനാണിവനനെന്ന്
അമ്മ പറയുന്ന
കാലം മകനെ
നിനക്കുണ്ട് അമ്മ
കരയാതെ പൊന്നേ
ഭൂമിയാം മാതാവ്
നിന്‍െറ മാതാവ്
രക്തബന്ധങ്ങള്‍
എത്ര ശിഥിലം
എത്രമേല്‍ നശ്വരം
അത്രമേല്‍ ബാലിശം
ശാശ്വതമൊന്നുണ്ട്
ജീവചൈതന്യം
ചൈതന്യം പേറുന്ന
പാത്രം ശരീരം
നിന്നിലുമെന്നിലും
നിന്‍മാതാവിലുമെല്ലാം
ഒന്നാണ് മോനെ
ജീവചൈതന്യം
ജീവചൈതന്യം
നിറഞ്ഞൊരീ ലോകം
പരമാത്മ ചൈതന്യ-
മാണീപ്രപഞ്ചം
ചൈതന്യവാഹിയാം
കാലപ്രവാഹം
വെറുമൊരു ബിന്ദു
നീയും മകനേ
പാടിയുണര്‍ത്തുക
നിന്നിലെ നിന്നെ
ചൈതന്യമാകുക
നീയുമെന്‍ കുഞ്ഞേ
പിന്നെ നിനക്ക് വിശക്കില്ല
ദാഹവും
ഞാനെന്ന ഭാവം
വിട്ടൊഴിയുമ്പോള്‍
നശ്വര ശരീര
പ്രേമമാണല്ലോ
സമ്പത്തും കാമവും
മോഹവും,ഭംഗവും
എല്ലാം ത്യജിക്ക
നിന്‍ കര്‍മ്മപഥങ്ങള്‍
നിന്നെ വിളിക്കുന്നു
പോകുക കുഞ്ഞേ



2009 ഡിസംബർ 10, വ്യാഴാഴ്‌ച

കടലോരത്തു കണ്ട ഒരാള്‍



ര്‍ദ്രമായ കടല്‍ത്തീരം
അലയടിക്കുന്ന തിരമാലകള്‍
ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ട്
ആകാശമൗനം പുതച്ച്
അവധൂതനെപ്പോലെ ഒരാള്‍
പ്രകാശരഹിതമായ കണ്ണുകള്‍
വരണ്ടുണങ്ങിയ കണ്ടം പോലെ ചുണ്ടുകള്‍
കുറ്റിക്കാടുകള്‍പ്പോലെ താടിരോമങ്ങള്‍
കാട്ടുവള്ളിപടര്‍പ്പുപോലെന മുടിയിഴകള്‍
അയഞ്ഞകുപ്പായത്തില്‍ കീറലുകള്‍
ചളിയുടെ മായാത്ത വ്രത്തങ്ങള്‍
ആരാണിയാള്‍ ?
ഓര്‍മ്മയുടെ പുസ്തകത്തിലെ കരിച്ചിത്രങ്ങള്‍
ബാല്യം കണ്ട അവ്യക്തമുഖങ്ങള്‍
കൗമാരം കണ്ട കുസ്രതിനോട്ടങ്ങള്‍
യൗവ്വനം തിരഞ്ഞ പച്ചപ്പുകള്‍
മധ്യവയസ്സിലെ നിസ്സംഗദ്രഷ്ടികള്‍
എവിടെയോപതിഞ്ഞുപോയോരുചിത്രം
പുറത്തെടുക്കാനാകാതെ
ഓര്‍ത്തെടുക്കാനാകാതെ
പുകയുന്ന ചിന്തയുടെ ചിത

പെട്ടെന്ന്.....
പ്രീഡിഗ്രീ ക്ലാസുമുറിയിലേക്ക് കടന്നുവന്നയാള്‍
തടിച്ചപുസ്തകങ്ങളും കത്തുന്നമിഴികളും
പൊട്ടിച്ചിരിയുടെ മാലപ്പടക്കങ്ങള്‍
അറിവിന്‍െറ അണമുറിയാപ്രവാഹങ്ങള്‍
സര്‍..........
ഓടിയടുത്തിട്ടും ഇമയനങ്ങാത്തമിഴികള്‍
ഉയര്‍ത്തപ്പെടാത്ത നോട്ടം
നീളുന്ന കൈകളില്‍ കെട്ടുപോയ ഭാഗ്യരേഖ
മുറിഞ്ഞുപോയ വിവാഹരേഖ
ചിതറിപ്പോയ ബുദ്ധിരേഖ
കുത്തുവീണ ഹ്രദയരേഖ
വല്ലതും തരൂ .... പ്ളീസ് ........
ദൈന്യം നിറഞ്ഞ വാക്കുകള്‍
കൈവെള്ളയില്‍ വീണ നോട്ടുവിറക്കുന്നു
ചുരുട്ടിപ്പിടിച്ചകൈകളുമായി നടന്നകലുന്വോള്‍
ഒരു തിരിഞ്ഞുനോട്ടം
ഒരു പുഞ്ചിരി
എല്ലാം പ്രതീക്ഷിച്ചതുവെറുതെ
കടലിരന്വുന്നു
കടല്‍ക്കാക്കകള്‍ വട്ടമിട്ടുപറക്കുന്നു
ഈ കടല്‍
കരകാണാക്കടല്‍
ജീവിതത്തിന്‍െറ
അന്തമില്ലാത്ത കടല്‍